ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, March 20, 2017

പരാതി എഴുതിയെഴുതി ഒന്നാംക്ലാസുകാര്‍ എഴുത്തുകാരായി...!

ഒന്നാംക്ലാസിലെ ഡയറിയെഴുത്തുകാര്‍


ഒന്നാം ക്ലാസുകാര്‍ക്ക് എപ്പോഴും പരാതിയാണ്.ഇടവേളകിട്ടുമ്പോഴൊക്കെ അവര്‍ പരാതി പറയാനായി ടീച്ചറുടെ അടുത്തേക്ക് ഓടിയെത്തും.
"ടീച്ചറേ അവന്‍ എന്നെ അടിച്ചു.”
"അവളെന്റെ പുസ്തകം കീറി.”
"അവനെന്റെ മുടി പിടിച്ച് വലിച്ചു.”
"എന്റെ പെന്‍സില്‍ എടുത്തു.”
"എന്നെ നുള്ളി...”

എല്ലാ പരാതികളും ശ്രദ്ധയോടെ കേള്‍ക്കണം.എല്ലാ പരാതികളും തീര്‍പ്പാക്കണം.
ടീച്ചര്‍ ഒരു ദിവസം കുട്ടികളോട് പറഞ്ഞു.
"ഇനി ആരും എന്റടുത്ത് പരാതിയുമായി വരേണ്ട.പരാതിയുള്ളവര്‍ അത് എഴുതിത്തരണം.”
ടീച്ചര്‍ ഒരു ചെറിയ കാര്‍ഡുബോര്‍ഡ് പെട്ടി ക്ലാസില്‍ സ്ഥാപിച്ചു.അതിനു മുകളില്‍ പരാതിപ്പെട്ടി എന്നെഴുതിവെച്ചു.തൊട്ടടുത്തായി ഒരു ചോക്കുപെട്ടിയില്‍ കുട്ടികള്‍ക്ക് പരാതിയെഴുതാനായി കുറേ കടലാസുതണ്ടുകളും ഒന്നോ രണ്ടോ സ്കെച്ച് പേനകളും...



"ദാ.. നിങ്ങളുടെ പരാതികള്‍ എഴുതി ഈ പെട്ടിയിലിടുക.വെകുന്നേരം നമ്മളെല്ലാവരുമിരുന്ന് ഓരോ പരാതിയിലും തീര്‍പ്പാക്കും..”
കുട്ടികള്‍ മുഖത്തോടുമുഖം നോക്കി. ഇതെങ്ങനെ ശരിയാകും?പരാതിയുമായി ടീച്ചറുടെ അടുത്തേക്ക് പോകാന്‍ കഴിയാത്തതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനെ പറ്റില്ല.ഒരു ദിവസം നൂറുതവണയെങ്കിലും 'ടീച്ചറേ' എന്നുവിളിച്ച് അവര്‍ക്ക് പരാതിയുടെ കെട്ടഴിക്കണം.


 പിന്നെ മറ്റൊരു പ്രശ്നം കൂടി.പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം പഠിപ്പിച്ചു തീരുന്നതേയുള്ളു.എല്ലാ അക്ഷരങ്ങളും അറിയില്ല.പിന്നെ എങ്ങനെ..?

പക്ഷേ,ഒന്നാം ക്ലാസുകാരല്ലേ.കൂട്ടുകാര്‍ കൊഞ്ഞനം കുത്തിയതിനെക്കുറിച്ചും ബാഗ് തട്ടിയിട്ടതിനെക്കുറിച്ചും ടോയ്‌ ലറ്റില്‍ പോകുമ്പോള്‍ ഒപ്പം കൂട്ടാത്തതിനെക്കുറിച്ചും മുടിയിലെ ക്ലിപ്പ് ഊരിയതിനെക്കുറിച്ചുമൊക്കെ പരാതി ബോധിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമോ?


അവര്‍ പരാതിയെഴുതാന്‍ തുടങ്ങി.ആവനാഴിയിലെ അക്ഷരങ്ങളെല്ലാം എടുത്തു പ്രയോഗിച്ചു.പഠിച്ച വാക്കുകളെല്ലാം ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്തു.എന്നിട്ടും പ്രശ്നം തന്നെ.ചില വാക്കുകള്‍ എഴുതാനേ കിട്ടുന്നില്ല.പക്ഷേ,എഴുതിയേ പറ്റൂ.അത്രയ്ക്കുണ്ട് ഇന്ന് സങ്കടം.അവനെന്റെ പുസ്തകം നിലത്തേക്ക് വലിച്ചെറിഞ്ഞു.അത് ടീച്ചറെ അറിയിച്ചേ പറ്റൂ..പക്ഷേ,'പുസ്തകം' എന്ന് മുഴുവനായും എഴുതാന്‍ കിട്ടുന്നില്ല. 'പു 'എന്നെഴുതാം.'സ്ത 'എങ്ങനെയെഴുതും?തന്നെക്കാളും കുറച്ചുകൂടി കൂട്ടുകാരിക്ക് അറിയാം.അവളോട് ചോദിക്കാം..

കുട്ടികള്‍ ഇങ്ങനെയാണ് എഴുത്തിലേക്ക് വന്നത് എന്നാണ് ടീച്ചര്‍ പറയുന്നത്.കുട്ടികളുടെ ആവശ്യവമായി ബന്ധപ്പെടുത്തിയുള്ള എഴുത്ത്.എഴുതാതിരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ക്ലാസില്‍ ടീച്ചര്‍ സൃഷ്ടിച്ചു.അതോടെ എഴുതുക എന്നത് കുട്ടികളുടെ വെല്ലുവിളിയായി.പരാതിപ്പെട്ടിയില്‍  പരാതികള്‍ കുന്നുകൂടാന്‍ തുടങ്ങി.


വൈകുന്നേങ്ങളില്‍ ടീച്ചര്‍ പരാതിപ്പെട്ടി തുറന്നു.പരാതികള്‍ ഒന്നൊന്നായി വായിച്ചു.ചില പരാതികള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല.അത് എഴുതിയ കുട്ടികളുടെ സഹായം തേടി.
ഓരോ പരാതിയേയും ടീച്ചര്‍ ഗൗരവമായിത്തന്നെയെടുത്തു.പരാതികളില്‍ യുക്തമായ രീതിയില്‍ തീര്‍പ്പുകല്‍പ്പിച്ചു.തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും ഗുണദോഷിച്ചും നല്ല പെറുമാറ്റ ശീലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയുമൊക്കെയാണ് പരാതികളിലെ നടപടികള്‍ അവസാനിപ്പിക്കുക.ദിവസേനയുള്ള ഇത്തരം ചര്‍ച്ചകള്‍ കുട്ടികള്‍ക്ക് തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്താനും അവരുടെ സ്വഭാവത്തില്‍ പതുക്കെ മാറ്റങ്ങളുണ്ടാക്കാനും സഹായിക്കുന്നുണ്ടെന്നാണ് ടീച്ചറുടെ കണ്ടെത്തല്‍.


 പരാതിയെഴുതാന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍തന്നെ കുട്ടികളുടെ എഴുത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.പരാതിയെഴുത്ത് കുട്ടികളില്‍ എഴുതാനുള്ള ആത്മവിശ്വാസം നിറച്ചു.പിന്നീടാണ് കുട്ടികള്‍ ഡയറിയെഴുത്ത് തുടങ്ങിയത്.രണ്ടും യാന്ത്രികമായ എഴുത്തല്ല.കുട്ടികളുടെ  ആവശ്യകതയിലൂന്നിയുള്ള എഴുത്ത്.അതാണ് കുട്ടികളെ നല്ല എഴുത്തുകാരാക്കി മാറ്റുക.


 

No comments:

Post a Comment